കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജൂൺ ഒന്ന് മുതൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം ആരംഭിക്കുമെന്ന് അധികൃതർ. ചൂട് വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ മധ്യാഹ്ന ഇടവേള നൽകണമെന്നാണ് നിയമം. ഈ സമയത്ത് തൊഴിലാളികളെക്കൊണ്ട് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി മാനവശേഷി സമിതി അറിയിച്ചു. ഓഗസ്റ്റ് 31 വരെ 3 മാസത്തേക്കാണ് ഉച്ചവിശ്രമം. അടിയന്തര സേവന മേഖല ഒഴികെ പുറം ജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികളും നിയമം പാലിക്കണം. കൊടും ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കും. ജീവൻ നഷ്ടപ്പെടാൻ വരെ സാധ്യതയുള്ളതിനാലാണ് കടുത്ത ചൂട് അനുഭവപ്പെടുന്ന 4 മണിക്കൂർ ഇടവേള നൽകുന്നത്. നിരോധിത സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് കുറ്റകരമായതിനാൽ നിയമം ലംഘിക്കുന്നവർക്ക് പിഴ ഉൾപ്പെടെ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.