കുവൈറ്റ് സിറ്റി: കുവൈത്തിൽ ആരോഗ്യമേഖലയിൽ കൂടുതൽ വിദേശികളെ ഉൾപ്പെടുത്താൻ ഒരുങ്ങി മന്ത്രാലയം. പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വർദ്ധിച്ച മെഡിക്കൽ സേവനങ്ങളിലെ ആവശ്യകതയും കണക്കിലെടുത്താണ് പുതിയ തീരുമാനം. കുവൈത്തിൽ കൂടുതൽ വിദേശ ആരോഗ്യ ജീവനക്കാരെ എത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തും. ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെയാണ് റിക്രൂട്ട് ചെയ്യുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആദ്യ ഘട്ടത്തിൽ 200 പേർ അടങ്ങുന്ന മെഡിക്കൽ സംഘത്തെ ഇറാനിൽ നിന്നും കൊണ്ടുവരും. നിലവിൽ ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരിൽ പകുതിയിലേറെയും വിദേശികളാണ്.നേരത്തെ സമ്പൂർണ സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് സിവിൽ സർവീസ് കമ്മീഷൻ വിദേശി നിയമനത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമാകാത്തതു കാരണം തീരുമാനം മരവിപ്പിക്കുകയായിരുന്നു.