ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലും പ്രവേശനം നൽകുന്നതിനുള്ള അപേക്ഷകൾ ജനുവരി 20 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് ആശ്വാസമായി മന്ത്രാലയം നടപ്പിലാക്കുന്ന സാമൂഹിക ഉത്തരവാദിത്ത പദ്ധതിയാണിത്. പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതിയിലൂടെ വിവിധ സ്വകാര്യ സ്കൂളുകളിലായി ആകെ 3,500 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ തുല്യത ഉറപ്പാക്കാനും സാമൂഹിക വികസനം ലക്ഷ്യമിട്ടുമുള്ള ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ബിരുദ പഠനം തുടങ്ങുന്നത് വരെ ഈ സാമ്പത്തിക ആനുകൂല്യം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഇന്ത്യൻ, ബ്രിട്ടീഷ്, അമേരിക്കൻ തുടങ്ങി വിവിധ കരിക്കുലങ്ങൾ പിന്തുടരുന്ന സ്കൂളുകൾ ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക സൗജന്യ സീറ്റുകളും ചില സ്കൂളുകളിൽ സൗജന്യ ഈവനിങ് എജുക്കേഷൻ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ പ്രതിമാസ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകൾ പരിഗണിക്കുന്നത്.









