മസ്കറ്റ്: ഒമാനിൽ അടുത്ത രണ്ട് മാസങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ, നവംബർ മാസങ്ങളിൽ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ് ശരാശരിയേക്കാൾ ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്. അതേസമയം, തെക്കൻ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില കുറവായിരിക്കുമെന്നും പ്രവചനത്തിലുണ്ട്. കിഴക്കൻ തീരങ്ങളിലും സമീപ പ്രദേശങ്ങളിലും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
മനോഹരമായ ഖരീഫ് സീസണിന് ഈ വർഷം സാക്ഷ്യം വഹിച്ച ദോഫാർ ഗവർണറേറ്റിലെ ഖരീഫ് സീസൺ ഞായറാഴ്ച ഔദ്യോഗികമായി അവസാനിക്കും. ജൂൺ 21-ന് ആരംഭിച്ച ഖരീഫ് സീസണിൽ ലക്ഷക്കണക്കിന് സന്ദർശകരാണ് ദോഫാറിലെത്തിയത്. തണുപ്പും കോടമഞ്ഞും നിറഞ്ഞ കാലാവസ്ഥയും, നിറഞ്ഞൊഴുകിയ വെള്ളച്ചാട്ടങ്ങളും, പച്ചപുതച്ച മലനിരകളും സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് നൽകിയത്.
യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി സഞ്ചാരികൾ ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തിയിരുന്നു. ജർസീസ്, റസാത്ത്, ഹംറാൻ, ശൽനൂത്ത്, അൽ മുഖ്ശൽ ബീച്ച്, വാദി ദർബാത്ത് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശകരാൽ നിറഞ്ഞു. ഹോട്ടലുകളിലും പൊതുഗതാഗത സർവീസുകൾക്കും കച്ചവടക്കാർക്കും ഈ സീസൺ വലിയ ലാഭമുണ്ടാക്കി.
സഞ്ചാരികളെ കാത്ത് ‘സർബ്’ കാലം
ഖരീഫ് സീസണിന് ശേഷം ദോഫാറിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി ‘സർബ്’ സീസൺ (വസന്തകാലം) ആഘോഷിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ചൂടും തണുപ്പും മാറിമാറി വരുന്ന ഈ കാലാവസ്ഥ വിനോദസഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. കർഷകർ, മത്സ്യത്തൊഴിലാളികൾ, കന്നുകാലികളെ വളർത്തുന്നവർ തുടങ്ങിയവർക്കും സർബ് കാലം പ്രധാനപ്പെട്ടതാണ്.
പകൽസമയങ്ങളിൽ മലനിരകളിൽ 20 ഡിഗ്രി സെൽഷ്യസും താഴ്ന്ന പ്രദേശങ്ങളിൽ 26 മുതൽ 28 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില. സർബ് സീസണിൽ റോഡുകളിലും ബീച്ചുകളിലും വാദി ദർബത്ത്, വാദി ഗയ്ദത്ത്, വാദി നഹിസ് തുടങ്ങിയ സ്ഥലങ്ങളിലും ഒട്ടകങ്ങളെ കാണാൻ സാധിക്കും. ഡിസംബർ അവസാനവാരം വരെ നീണ്ടുനിൽക്കുന്ന സർബ് ഉത്സവത്തിനായി മൂന്ന് മാസത്തേക്ക് വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പൈതൃക, വിനോദസഞ്ചാര മന്ത്രാലയം ദോഫാർ മുനിസിപ്പാലിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഈ പരിപാടികളിൽ കലാ സാംസ്കാരിക പരിപാടികളും കായിക മത്സരങ്ങളും ഉൾപ്പെടും.









