ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവി അണുബാധ, രക്തത്തില്‍ വിഷബാധ എന്നിവയുള്‍പ്പെടെ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് എല്ലാ വര്‍ഷവും ഒരു പ്രത്യേക സമയത്ത്, പ്രത്യേകിച്ച് തണുപ്പുകാലത്ത് സാധാരണയായി ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ എന്ന അണുബാധ കാരണമാകുമെന്ന് സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സീസണല്‍ ഇന്‍ഫ്‌ലുവന്‍സയുടെ ലക്ഷണങ്ങള്‍ വിറയല്‍, വിയര്‍ക്കല്‍, 38 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള പനി, പേശി വേദന, തലവേദന, തൊണ്ടവേദന, തുടര്‍ച്ചയായ ചുമ, നിര്‍ജ്ജലീകരണം, മൂക്കൊലിപ്പ് എന്നിവയാണെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. സൈഹാത്തി ആപ്പ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്താല്‍ ഇപ്പോള്‍ വാക്‌സിന്‍ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ എടുക്കുന്നത് അണുബാധയുടെ തീവ്രത കുറക്കും. തീവ്രപരിചരണത്തിന്റെ ആവശ്യകത കുറക്കും. സീസണല്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്നുള്ള മരണനിരക്ക് കുറക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കുന്നവര്‍, 50 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവര്‍, ആറ് മാസം മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, അമിതവണ്ണമുള്ള വ്യക്തികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികളില്‍ 96 ശതമാനം പേരും വാക്‌സിന്‍ എടുക്കാത്തവരായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.









