സൗദിയിൽ വ്യാവസായിക സ്ഥാപനങ്ങൾക്കുള്ള മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും പരിഷ്കരിച്ച് മുനിസിപ്പൽ മന്ത്രാലയം. നഗര പ്രദേശങ്ങൾക്ക് അകത്തും പുറത്തുമുള്ള ഫാക്ടറികളുടെ നിർമ്മാണ പ്രവർത്തന ചട്ടങ്ങളിലാണ് മാറ്റം വരുത്തിയത്. രാജ്യത്തെ വ്യാവസായിക നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, നഗര വികസന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനും, പ്രകൃതി സംരക്ഷണവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണം. നഗരപ്രദേശത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതോ, മന്ത്രാലയത്തിൻറെ പ്രത്യേക സേവന മേഖലകളിലോ, വ്യാവസായിക ഉപയോഗത്തിനുള്ള അംഗീകൃത പദ്ധതികൾക്ക് ഉള്ളിൽ ഉള്ളതോ ആയ എല്ലാത്തരം ഫാക്ടറിളും പുതിയ മാർഗ നിർദേശങ്ങൾക്കനുസൃതമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യാവസായികമോ വാണിജ്യമോ ആയ ഉപയോഗങ്ങൾക്ക് നിയുക്തമാക്കിയ മേഖലയിൽ 300 ചതുരശ്ര മീറ്ററിൽ കുറയാത്തതും 600 ചതുരശ്ര മീറ്ററിൽ കൂടാത്തതുമായ നിലയിലായിരിക്കണം സ്ഥാപനം. അംഗീകാരം നൽകുന്നതിന് സാധുവായ വാണിജ്യ രജിസ്റ്റർ ഉണ്ടായിരിക്കുക, വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിൽ നിന്നുള്ള വ്യാവസായിക ലൈസൻസ് ലഭിക്കുക, പരിസ്ഥിതി കംപ്ലയിൻസ് കൺട്രോളിനായുള്ള നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയിൻസ് കൺട്രോളിൽ നിന്നുള്ള പരിസ്ഥിതി അനുമതി ഉണ്ടായിരിക്കുക, അഗ്നി സുരക്ഷ, കെട്ടിട സുരക്ഷാ ആവശ്യകതകൾക്കനുസൃതമായി സിവിൽ ഡിഫൻസ് അംഗീകാരം, എന്നിവ ഉണ്ടായിരിക്കണമെന്ന് മുനിസിപ്പൽ മന്ത്രാലയം കൂട്ടിച്ചേർത്തു.









