കേരളത്തിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴി ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. സംസ്ഥാനത്തുനിന്ന് കാൽലക്ഷം പേർ അപേക്ഷിച്ചു. നറുക്കെടുപ്പ് പൂർത്തിയാക്കി അടുത്ത ആഴ്ച അവസാന ലിസ്റ്റ് പുറത്തിറക്കും. ഹജ്ജ് കമ്മിറ്റി വഴിയുള്ള അപേക്ഷിക്കേണ്ട സമയം ഇന്നലെ രാത്രിയാണ് അവസാനിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 25,437 പേരാണ് അപേക്ഷിച്ചത്. അപേക്ഷകരിൽ 4,956 പേർ 65 വയസ്സിന് മുകളിലുള്ള വിഭാഗത്തിലും 3,379 പേർ വിതൗട്ട് മഹ്‌റം വിഭാഗത്തിലുമാണ് അപേക്ഷിച്ചിട്ടുള്ളത്. 892 പേർ കഴിഞ്ഞ വർഷത്തെ ഹജ്ജിന് അപേക്ഷകരിൽ കാത്തിരിപ്പ് പട്ടികയിലുള്ളവരാണ്. . 16,210 പേരാണ് ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുള്ളത്. നറുക്കെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് ഹജ്ജിന് അവസരം ലഭിക്കുന്നവരുടെ അവസാന ലിസ്റ്റ് പുറത്തിറക്കുക. അടുത്ത ആഴ്ചയോടെ നറുക്കെടുപ്പ് പൂർത്തിയാകും. പതിനേഴായിരത്തോളം പേർക്ക് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജിന് അവസരം ലഭിക്കാനാണ് സാധ്യത.









