മുപ്പതിനായിരം അടി ഉയരത്തിൽ പറന്ന വിമാനത്തിൽ യുവതി പ്രസവിച്ചു. മസ്കറ്റിൽ നിന്ന് മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് തായ്ലൻഡ് സ്വദേശിനി കുഞ്ഞിന് ജന്മം നൽകിയത്. വിമാനത്തിൽ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ക്യാബിൻ ക്രൂവും നഴ്സും ചേർന്ന് പരിചരിച്ചു. പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിക്കുകയും മുംബൈയിൽ ലാൻഡ് ചെയ്യുന്നതിന് മുൻഗണന ആവശ്യപ്പെടുകയുമായിരുന്നു. എമർജൻസി മെഡിക്കൽ സംഘവും ആംബുലൻസും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യുവതിയെയും കുഞ്ഞിനെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ഇവർക്കൊപ്പം എയർലൈൻറെ ഒരു വനിതാ ജീവനക്കാരിയും ഉണ്ടായിരുന്നു. കോക്പിറ്റ് ക്രൂ, ക്യാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, മെഡിക്കൽ സംഘം, വിമാനത്താവള അധികൃതർ എന്നിവരുടെ തടസ്സരഹിതമായ ഏകോപനത്തെ എയർ ഇന്ത്യ എക്സ്പ്രസ് പ്രശംസിച്ചു. തായ് യുവതിയുടെ യാത്രക്കായി എയർലൈൻ മംബൈയിലെ തായ്ലൻഡ് കോൺസുലേറ്റ് ജനറലുമായും ബന്ധപ്പെട്ടിരുന്നു. ക്യാപ്റ്റൻ ആഷിഷ് വാഗാനി, ക്യാപ്റ്റൻ ഫറാസ് അഹ്മദ്, സീനിയർ ക്യാബിൻ ക്രൂ സ്നേഹ നാഗ, ക്യാബിൻ ക്രൂ ഐശ്വര്യ ഷിർകെ, ആസിയ ഖാലിദ്, മുസ്കാൻ ചൗഹാൻ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മറ്റുജീവനക്കാർ.









