സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസ നിയന്ത്രണം സംബന്ധിച്ച സന്ദേശങ്ങൾ ലഭിക്കുന്നതിനിടെ മൂന്ന് കുടുംബങ്ങൾ വിമാനത്താവളത്തിൽ കുടുങ്ങി. റിയാദ് വിമാനത്താവളത്തിൽ എത്തിയവരെയാണ് എമിഗ്രേഷനിൽ നിന്നും മടക്കി അയച്ചത്. ഇതോടെ സന്ദർശക വിസയിലുള്ളവർ യാത്രക്ക് മുന്നേ വിസ സ്റ്റാറ്റസ് പരിശോധിച്ച് യാത്ര ക്രമീകരിക്കേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിലാണ് സൗദിയിലേക്ക് സന്ദർശക വിസയെടുത്ത പലർക്കും ജവാസാത്തിൽ നിന്നും സന്ദേശം ലഭിച്ചത്. ജൂൺ ആറ്, അതായത് ദുൽഹജ്ജ് പത്ത് വരെ സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസകൾ താൽക്കാലികമായി സസ്പെന്റ് ചെയ്തെന്നാണ് ലഭിച്ച സന്ദേശം. നൂറുകണക്കിന് പേർക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ പലർക്കും ഈ സന്ദേശം ലഭിച്ചിട്ടുമില്ല. സന്ദേശം ലഭിച്ചവരിൽ ചിലരാണ് കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തിലത്തിയത്. ഇവർ പുതിയ സന്ദർശക വിസയിൽ എത്തിയവരാണ്. ഇവർക്ക് നാട്ടിൽ നിന്നും വിമാനത്തിൽ യാത്ര ചെയ്യാൻ തടസ്സമുണ്ടായില്ല. എന്നാൽ റിയാദ് എയർപോർട്ട് എമിഗ്രേഷനിൽ എത്തിയവർക്കാണ് വിസ സിസ്റ്റത്തിൽ ക്യാൻസലായെന്ന് മനസ്സിലായത്. ഇവരിപ്പോഴും പുറത്തിറങ്ങാൻ കഴിയാതെ വിമാനത്താവളത്തിലാണ്. ജവാസാത്ത് അനുമതി നൽകിയില്ലെങ്കിൽ ഇവർ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഇതിനാൽ പ്രവാസി കുടുംബങ്ങളെ കൊണ്ടു വരുന്നവർ മുഖീം പോർട്ടലിൽ കയറി വിസ വാലിഡാണെന്ന് ഉറപ്പാക്കണം.