ക്രമക്കേടുകളുണ്ടോ എന്ന് കണ്ടെത്താൻ സൗദിയിലെ പെട്രോൾ പമ്പുകളിൽ പരിശോധന കാമ്പയിന് തുടക്കം. സർവിസ് സെന്ററുകൾക്കും പെട്രോൾ സ്റ്റേഷനുകൾക്കുമായുള്ള സ്ഥിരം എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തുന്ന കാമ്പയിനിൽ 11 സർക്കാർ വകുപ്പുകളിൽനിന്ന് 300 ഉദ്യോഗസ്ഥർ പങ്കെടുക്കും. രാജ്യത്തെ 23 നഗരങ്ങളും ഗവർണറേറ്റുകളും കേന്ദ്രീകരിച്ച് നടക്കുന്ന കാമ്പയിൻ 4 ആഴ്ച നീണ്ടുനിൽക്കുന്നതാണ്. പെട്രോൾ പമ്പുകളിലും സേവന കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രത്യേകിച്ച് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിവിധ തരം ഗ്യാസോലിൻ, ഡീസൽ, എണ്ണകൾ തുടങ്ങിയവയുടെ സാമ്പിളുകൾ എടുത്ത് അവയുടെ ഗുണനിലവാരവുമാണ് പ്രധാനമായും അധികൃതർ പരിശോധിക്കുക. പമ്പുകൾക്കും സർവിസ് സെന്ററുകൾക്കും ലൈസൻസുകളും പെർമിറ്റുകളും ഉണ്ടെന്നും കാമ്പയിന് ഭാഗമായി പരിശോധിക്കും.