റസ്റ്റോറന്റുകളിലെ പുകവലിക്കും ഷീഷക്കും പുതിയ വ്യവസ്ഥകളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. പുകവലിയും ഷീഷയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍. ഭക്ഷണ പാനീയങ്ങള്‍ക്കൊപ്പം പുകയില അനുബന്ധ ഉൽപന്നങ്ങളും ഷീഷയും വിൽപന നടത്തുന്ന കടകൾക്കാണ് ആരോഗ്യ മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ വെച്ചത്. കടയുടെ ആകെ വിസ്തൃതി 300 ചതുരശ്രമീറ്ററിൽ കുറയാൻ പാടില്ല. പുകവലിക്കുള്ള സൗകര്യം കടയുടെ പുറത്ത് ഒരുക്കണം. ഷീഷ, പുകവലി ആവശ്യങ്ങൾക്കുള്ള സ്ഥലം ആകെ വിസ്തൃതിയുടെ പകുതിയിൽ കൂടുതൽ കവിയാൻ പാടില്ല. കടയുടെ പിറകിലോ പ്രധാന കവാടത്തിൽ നിന്ന് അഞ്ച് മീറ്ററിൽ കുറയാത്ത അകലത്തിലോ ഷീഷയോ പുകവലിയോ നൽകുന്നതിനുള്ള ഇടം ക്രമീകരിക്കാം. 18 വയസ്സിന് താഴെയുള്ളവർക്ക് ഷീഷ നൽകാനോ, പുകവലിക്കുന്ന സ്ഥലത്ത് പ്രവേശിക്കാനോ അനുവദിക്കരുത്. കുടുംബാംഗങ്ങൾക്ക് ഒപ്പമാണെങ്കിലും പ്രവേശനം അനുവദിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.