ഹജ്ജ് തീർഥാടകർക്ക് താമസിക്കാൻ 4,28,000 മുറികൾക്ക് മക്ക മുനിസിപ്പാലിറ്റി പെർമിറ്റ് നൽകി. വിവിധ ഹോട്ടലുകളിലും വില്ലകളിലും മറ്റ് കെട്ടിടങ്ങളിലുമായി 18 ലക്ഷം തീർഥാടകർക്ക് താമസികാൻ സാധിക്കും. 76 ലക്ഷം ചതുരശ്ര മീറ്റർ പരിധിക്കുള്ള 3,149 കെട്ടിടങ്ങളിലാണ് അധികൃതർ പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. തീർഥാടകർക്ക് ഉയർന്ന നിലവാരവും സുരക്ഷയുമുള്ള പാർപ്പിട സൗകര്യം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. ജീവിത നിലവാരം ഉയർത്തുന്നതിനും ഹജ്ജ് പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സുരക്ഷയുടെയും സുഖസൗകര്യങ്ങളുടെയും ഉയർന്ന നിലവാരം പാലിക്കുന്നതിലൂടെ ഭവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും വേണ്ടിയാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.









