കുവൈത്തിൽ ഇന്ന് മുതൽ പുതിയ ഗതാഗത നിയമം. ഗതാഗത നിയമ ലംഘനങ്ങൾക്ക് തടവും പിഴയും നാടുകടത്തലും ഉൾപ്പെടെ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പരിഷ്കരിച്ച ഗതാഗത നിയമം ഇന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നത്. വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നത് നിയന്ത്രിക്കുന്നതാണ്. അശ്രദ്ധയോടെ വാഹനമോടിക്കുക, റെഡ് സിഗ്നൽ മറികടക്കുക, റോഡിൽ മത്സരയോട്ടം നടത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് 150 ദിനാർ വീതം പിഴ ചുമത്തും. കേസ് കോടതിയിലെത്തിയാൽ 600 മുതൽ 1000 ദിനാർ വരെ പിഴയും 3 വർഷം തടവും ലഭിച്ചേക്കാം. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാറാക്കി പിഴ വർധിപ്പിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാറും നിരോധിത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 15 ദിനാറും പിഴ ചുമത്തും. വാഹനവുമായി റോഡിൽ അഭ്യാസപ്രകടനം നടത്തുന്നവർക്ക് തടവിനും പിഴയ്ക്കും പുറമേ നിശ്ചിത കാലം സാമൂഹിക സേവന പ്രവർത്തനവും നിർബന്ധമാക്കുന്നതാണ്. 5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് നിയമം പ്രാബല്യത്തിൽ വരുത്തിയത്.