കുവൈത്തിലെ ജലീബ് അൽ ഷുവൈക്കിൽ ശക്തമായ സുരക്ഷാ ക്യാമ്പയിൻ നടത്തിയതായി റിപ്പോർട്ട്. ജലീബ് അൽ ഷുവൈക്ക് ഏരിയയിലെ റെസിഡൻഷ്യൽ വീടുകളിൽ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത വാണിജ്യ സ്ഥാപനങ്ങൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന നടത്തിയത്. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് കാമ്പയിന് നേതൃത്വം നൽകിയത്. ജനറൽ ഫയർ ഫോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, മാൻപവർ പബ്ലിക് അതോറിറ്റി എന്നീ ഏജൻസികൾ ഈ ക്യാമ്പയിനിൽ പങ്കെടുത്തു. 5 ദിവസത്തെ ഓപ്പറേഷനിൽ, നിയമലംഘനങ്ങൾ നടത്തിയ 40 വസ്തുവകകൾ കണ്ടെത്തുകയും ലൈസൻസില്ലാത്ത വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയതിന് 89 ലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. 147 വ്യക്തികളെ അറസ്റ്റ് ചെയ്തു. അതിൽ ഒരാൾ മോഷണക്കേസിൽ പിടികിട്ടാപ്പുള്ളി ആയിരിക്കുന്നു . 29 പേർ ഒളിവിലിരുന്നവരും, 117 പേർ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. എല്ലാവരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായാണ് വിവരം.