സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ കൈമാറി തൊഴിൽ വകുപ്പ്. ജീവനക്കാരുടെ ആരോഗ്യം, തൊഴിൽ സുരക്ഷ തുടങ്ങിയവ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. മുന്നറിയിപ്പ് ഇല്ലാതെ സ്ഥാപനങ്ങളിൽ കയറാനും ഉദ്യോഗസ്ഥർക്ക് പുതിയ ചട്ടം അംഗീകാരം നൽകുന്നു. സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും ഉദ്യോഗസ്ഥർ പരിശോധിക്കും. ബിരുദവും രണ്ട് വർഷത്തിൽ കുറയാത്ത പരിചയമുള്ള സൗദി പൗരനായിരിക്കണം ഇൻസ്പെക്ടർ എന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇവർ തിരിച്ചറിയിൽ രേഖ കയ്യിൽ വെക്കണം. കൂടാതെ ഇൻസ്പെക്ടർമാർരെ നിരീക്ഷിക്കാൻ പ്രത്യേക ഏജൻസിക്കും ചുമതല കൈമാറിയിട്ടുണ്ട്. പരിശോധന നടത്തുമ്പോൾ തൊഴിലാളിയുടേയും ഉടമയുടേയും വാദങ്ങൾ ഉദ്യോഗസ്ഥർ കേൾക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം വാണിങാണ് നൽകുന്നത്. എന്നാൽ നിയമലംഘനം ആവർത്തിച്ചാൽ പിഴ ചുമത്തും. ഗുരുതരമായ നിയമലംഘനമാണെങ്കിൽ ശരിയാക്കാൻ 3 ദിവസത്തെ സാവകാശം മാത്രമേ നൽകൂ. ഈ സമയപരിധിയിൽ ശരിയാക്കാതിരുന്നാൽ പരമാവധി പിഴയും ഈടാക്കും.