വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം എന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. കമ്പനികൾ സ്ഥാപിതമായതിന് ശേഷം ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കേണ്ടത് നിർബന്ധമാണെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. എന്നാൽ ഗാർഹിക തൊഴിലാളികളും സമാന തൊഴിൽ വിഭാഗങ്ങളിലുള്ളവരും ഉൾപ്പെടെയുള്ള സ്വകാര്യ തൊഴിലാളികൾക്കും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികൾക്കും വാണിജ്യ രജിസ്ട്രേഷനുകൾക്ക് അപേക്ഷിക്കാൻ അനുവാദമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിക്ഷേപ അന്തരീക്ഷത്തിന്റെ സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനും വാണിജ്യ പ്രവർത്തനങ്ങൾ ഒമാന്റെ സാമ്പത്തിക വികസന മുൻഗണനകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നിയന്ത്രണങ്ങൾ. ഗവൺമെൻറ് മേഖലയിലോ സ്വകാര്യ മേഖലയിലോ സജീവ കരാറുകളുള്ള ജീവനക്കാർക്ക് വിദേശ മൂലധന നിക്ഷേപ നിയമപ്രകാരം പ്രത്യേക വ്യവസ്ഥകളിൽ മാത്രമേ ബിസിനസുകൾ സ്ഥാപിക്കാൻ സാധിക്കൂ എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. തൊഴിലുടമയുടെ അംഗീകാരം നേടുക, നിലവിലുള്ള തൊഴിൽ കരാർ അവസാനിപ്പിക്കുക, അല്ലെങ്കിൽ സ്പോൺസർഷിപ്പ് ഔപചാരിക കൈമാറ്റം സമർപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നതാണ്.