ബഹ്റൈനില്‍ തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനകളില്‍ പിടികൂടിയ 128 അനധികൃത തൊഴിലാളികളെ രാജ്യത്ത് നിന്ന് നാടുകടത്തിയാതായി റിപ്പോർട്ട്. ഏപ്രില്‍ 6 മുതല്‍ 12 വരെ നടത്തിയ 1,301 പരിശോധനകളിലും 12 സംയുക്ത ക്യാമ്പയിനുകളിലുമായി 25 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. പിടിയിലായ 128 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. നാഷണാലിറ്റി, പാസ്പോര്‍ട്സ്, ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് വകുപ്പുമായി സഹകരിച്ചാണ് അതാത് ഗവര്‍ണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റ്, സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോൺമെന്‍റ്, ആരോഗ്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം തുടങ്ങിവ ചേര്‍ന്ന് സംയുക്ത ക്യാമ്പയിനുകള്‍ നടത്തിയത്. 2024 ജനുവരി മുതല്‍ ആകെ 70,058 പരിശോധനകളും 1,021 സംയുക്ത പരിശോധനകളുമാണ് രാജ്യത്തുടനീളം നടത്തിയത്. ഇതില്‍ 3,055 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 8,265 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.