വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് മക്കയിൽ ഇന്ന് മുതൽ ഉംറക്ക് അനുമതി. ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായി ജൂലൈ 11ന് നിര്‍ത്തി വെച്ചതായിരുന്നു ഉംറ തീർത്ഥാടനം. എന്നാൽ ഹജജിന് ശേഷം ജൂലൈ 25 മുതൽ തന്നെ ആഭ്യന്തര ഉംറ തീർത്ഥാടനം പുനരാരംഭിച്ചിരുന്നുവെങ്കിലും വിദേശ തീർത്ഥാടകർക്ക് അനുമതി നൽകി തുടങ്ങിയത് ചൊവ്വാഴ്ച മുതലാണ്.
ഇത് വരെ പ്രതിദിനം 20,000 തീർഥാടകരാണ് ഉംറ നിർവഹിച്ചിരുന്നതെങ്കിൽ, ഇനി മുതൽ 60,000 പേർക്ക് പ്രതിദിനം ഉംറ നിർവഹിക്കുവാനാകും. മാസത്തിൽ 20 ലക്ഷം തീർത്ഥാടകർക്ക് ഉംറ നിർവഹിക്കുവാൻ അവസരമൊരുക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. കൂടാതെ പ്രതിദിനം 30,000 പേർക്ക് ഹറം പള്ളിയിൽ നമസ്കരിക്കുന്നതിനും അനുമതി നൽകും.
കോവിഡ് പശ്ചാതലത്തിൽ തീർഥാടകർക്ക് കഅബയോ, ഹജറുൽ അസ് വദോ സ്പർശിക്കാൻ അനുമതിയുണ്ടാകില്ല. ഇന്ത്യയുൾപ്പെടെ യാത്ര വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇപ്പോൾ ഉംറക്ക് നേരിട്ട് വരാനാകില്ല. 12 വയസ്സിന് മുകളിലുള്ള ആഭ്യന്തര തീർത്ഥാടകർക്കും ഉംറ ചെയ്യുവാനും മസ്ജിദു നബവി സന്ദർശിക്കുവാനും അനുമതിയുണ്ട്.