ചെറിയ പെരുന്നാളിന്റെ നിർവൃതിയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ. ഈദ് ഗാഹുകളിലും പള്ളികളിലും പുലര്‍ച്ചെ നടന്ന പെരുനാള് നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.ആത്മ സായൂജ്യത്തിന്റെ മുപ്പത് പകലന്തികൾ പകർന്ന വിശ്വാസ കരുത്തുമായി വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിക്കും. ഒമാൻ ഇതര ജി.സി.സി.രാജ്യങ്ങളിൽ ഞായറാഴ്ചയായിരുന്നു പെരുന്നാൾ. റമദാനിലെ രാപ്പകലുകൾ നൽകിയ ഹൃദയ നൈർമല്യം വരും കാല ദിനരാത്രങ്ങളിലെ പാഥേയമായിരിക്കും വിശ്വാസികൾക്ക്. വിശപ്പും ദാഹവും മറന്നും ജീവിതത്തിലെ സർവ്വ പൈശാചികയും വെടിഞ്ഞും റമദാൻ ആചരിച്ചവരായിരുന്നു വിശ്വാസികൾ. ദേഹേച്ഛയും ജഡികതയും എന്തിനേറെ മനസിൽ ദുർചിന്തകൾക്ക് പോലും ഇടമില്ലാത്തതായിരുന്നു വിടചൊല്ലിയ മുപ്പത് നാളുകൾ. ഭക്ഷണവും പാനീയവും വെടിഞ്ഞ പകലുകളും രാവറുതി വരെ നീളുന്ന പ്രാർഥനകളും ഏകിയ ആത്മ കുളിരാണ് വിശ്വാസികൾക്കിന്ന്. കഴിഞ്ഞ മുപ്പത് ദിവസം ദൈവ പ്രീതിയിലേക്ക് വഴിവെട്ടിയവരായിരുന്നു വിശ്വാസികൾ. റമദാനിലെ പുണ്യ മുഹൂർത്തങ്ങൾ വരിച്ച് ദൈവത്തിലേക്ക് അടുത്ത വിശ്വാസികളുടേതാണ് ഈദുൽ ഫിത്ർ.