അനധികൃതമായി പടക്കങ്ങൾ വിൽക്കുന്നവർക്ക് ഒരുലക്ഷം ദിർഹം പിഴയും കുറഞ്ഞത് ഒരുവർഷം വരെ ജയിൽശിക്ഷയും ലഭിക്കുമെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. പെരുന്നാൾ ആഘോഷവേളകൾ സുരക്ഷിതമാക്കാൻ എല്ലാവരും നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അനുമതിയില്ലാതെ പടക്കങ്ങൾ ഇറക്കുമതി ചെയ്യാനോ കയറ്റുമതി ചെയ്യാനോ നിർമിക്കാനോ വിൽക്കാനോ പാടില്ല. നിയമലംഘകർക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. പൊതുസുരക്ഷ ഉറപ്പാക്കുന്നതിന് ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പടക്കങ്ങൾ ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കൾ കുട്ടികളെ പറഞ്ഞുമനസ്സിലാക്കണം. വിനോദത്തിൽ തുടങ്ങി ചിലപ്പോൾ ദുരന്തങ്ങളിലാണ് പടക്കങ്ങൾകൊണ്ടുള്ള ആഘോഷപരിപാടികൾ അവസാനിക്കാറുള്ളത്. ശരീരത്തിൽ പൊള്ളലേൽക്കാനും വീടിനു തീപിടിക്കാനും വാഹനങ്ങൾക്കും മറ്റു വസ്തുക്കൾക്കും കേടുപാടുകൾ സംഭവിക്കാനും കാരണമായേക്കും. സാമൂഹികമാധ്യമങ്ങളിലൂടെ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന അനധികൃത പടക്കങ്ങൾ വാങ്ങരുതെന്നും കർശന നിർദേശമുണ്ട്.