കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തങ്ങളുടെ രാജ്യാന്തര ശൃംഖലയുടെ ഭാഗമാക്കിയതായി സൗദി. ഇന്ത്യയിൽ സൗദിയ സർവീസ് നടത്തുന്ന ഏഴാമത്തെ നഗരമാണ് കോഴിക്കോട്. 2026 ഫെബ്രുവരി 1 മുതലാണ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയ്ക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. ആഴ്ചയിൽ എട്ട് സർവീസുകളാണ് ആദ്യഘട്ടത്തില്‍ പ്ലാൻ ചെയ്തിരിക്കുന്നത്. ഇതോടെ ബെംഗളൂരു, മുംബൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയ്ക്ക് പുറമെ സൗദിയയുടെ ഇന്ത്യൻ ഭൂപടത്തിൽ കോഴിക്കോടും ഇടം പിടിച്ചു. ഈ പുതിയ റൂട്ട് മലബാറിലെ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ സഹായമാകും. പ്രത്യേകിച്ച് ഹജ്ജ്, ഉംറ തീർത്ഥാടന സീസണുകളിൽ സൗദിയിലേക്കുള്ള യാത്ര സുഗമമാക്കാൻ ഇത് സഹായിക്കും. നിലവിൽ കോഴിക്കോട് വിമാനത്താവള അധികൃതരുമായി ചേർന്ന് സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ സൗദിയ പൂർത്തിയാക്കി വരികയാണ്. പ്രതിദിനം 550-ലധികം ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനി, തങ്ങളുടെ ആധുനിക വിമാനങ്ങൾ ഉപയോഗിച്ച് രാജ്യാന്തര കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.








