ലഹരിവസ്തുക്കളും സൈക്കോട്രോപിക് വസ്തുക്കളും കൈകാര്യം ചെയ്യുന്നതിനും അവയുടെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം ഡിസംബര്‍ 15 മുതൽ പ്രാബല്യത്തിൽ വരും. സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള നിയമപരമായ നിശ്ചയദാർഢ്യത്തിന്‍റെ ഒരു പുതിയ ഘട്ടത്തിലേക്ക് രാജ്യം പ്രവേശിച്ചതിന്‍റെ സൂചനയാണ് ഇതെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് പറഞ്ഞു. പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 13 അധ്യായങ്ങളിലായി 84 ആർട്ടിക്കിളുകൾ ഉൾപ്പെടുന്ന ഈ നിയമം, 2025 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും. സമൂഹത്തിന്‍റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നവരോട് ഒരു ദാക്ഷിണ്യവുമില്ലാതെ മയക്കുമരുന്നിനെതിരായ യുദ്ധം മന്ത്രാലയം തുടരുമെന്ന് ശൈഖ് ഫഹദ് അൽ-യൂസഫ് വ്യക്തമാക്കി. ലഹരിവസ്തുക്കളും സൈക്കോട്രോപിക് വസ്തുക്കളുമായി ബന്ധപ്പെട്ട എല്ലാത്തരം കുറ്റകൃത്യങ്ങൾക്കും പുതിയ നിയമത്തിൽ കഠിനമായ ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നവർ, കടത്തുന്നവർ, നിർമ്മിക്കുന്നവർ, കൃഷി ചെയ്യുന്നവർ എന്നിവർക്ക് വധശിക്ഷ, ജീവപര്യന്തം തടവ്, 20 ലക്ഷം കുവൈത്ത് ദിനാർ വരെ പിഴ എന്നിവ ഉൾപ്പെടെ കഠിനമായ ശിക്ഷകളുള്ള ഈ നിയമം രാജ്യത്തിന്‍റെ നിയമ ചട്ടക്കൂടിനുള്ളിലെ ശക്തമായ പ്രതിരോധ സംവിധാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.









