മസ്‌കത്ത്: അനധികൃത പ്ലാറ്റ്‌ഫോമുകളിലും കമ്പനികളിലും നിക്ഷേപം നടത്തുന്നവരെ കാത്തിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് കർശന മുന്നറിയിപ്പുമായി ഒമാൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (എഫ്.എസ്.എ). നിക്ഷേപകരെ സംരക്ഷിക്കുന്നതിനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട്, അംഗീകാരമുള്ള കമ്പനികളുടെയും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെയും ലിസ്റ്റ് പുറത്തുവിട്ടാണ് അധികൃതർ നടപടി ശക്തമാക്കിയത്.
പൗരന്മാരും താമസക്കാരും നിക്ഷേപകരും വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയയും ഉൾപ്പെടെയുള്ള ഓൺലൈൻ ചാനലുകൾ വഴി സെക്യൂരിറ്റികളിൽ നിക്ഷേപ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അനധികൃത പ്ലാറ്റ്‌ഫോമുകളുമായോ കമ്പനികളുമായോ യാതൊരു തരത്തിലും ഇടപെടരുത് എന്ന് എഫ്.എസ്.എ അഭ്യർഥിച്ചു.
തട്ടിപ്പ് രീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
ലൈസൻസുള്ള പ്ലാറ്റ്‌ഫോമുകളുടെയും കമ്പനികളുടെയും അതേ മാതൃകയിൽ വ്യാജ അക്കൗണ്ടുകളും പേജുകളും നിർമിച്ചാണ് തട്ടിപ്പുകൾ വ്യാപകമാകുന്നത്. ഇത്തരം അനധികൃത സ്ഥാപനങ്ങളെക്കുറിച്ചുള്ള സമീപകാല നിരീക്ഷണങ്ങളെ തുടർന്നാണ് എഫ്.എസ്.എയുടെ ഈ മുന്നറിയിപ്പ്.
ഗൾഫ് മേഖലയിലെ മൂലധന വിപണികളിൽ മേൽനോട്ട അധികാരമുള്ള സാമ്പത്തിക നിയന്ത്രണ സ്ഥാപനമാണെന്ന് വ്യാജമായി അവകാശപ്പെടുന്ന ഒരു വിദേശ സ്ഥാപനം www.financialgcc.com എന്ന വെബ്‌സൈറ്റ് വഴി പ്രവർത്തിക്കുന്നതായി അധികൃതർ പ്രത്യേകം ചൂണ്ടിക്കാട്ടി.
എല്ലാ നിക്ഷേപകരും തങ്ങൾ ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിന് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം. വാണിജ്യ രജിസ്‌ട്രേഷൻ മാത്രം ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ലൈസൻസല്ലെന്നും, അതിന് എഫ്.എസ്.എയുടെ പ്രത്യേക ലൈസൻസ് ആവശ്യമാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
നിക്ഷേപം സുരക്ഷിതമാക്കാൻ
നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ, ഇടപാടുകൾക്ക് മുമ്പ്, ബന്ധപ്പെട്ട സ്ഥാപനത്തിന് എഫ്.എസ്.എയുടെ അംഗീകാരമുണ്ടോ എന്ന് ഔദ്യോഗിക ലിസ്റ്റ് വഴി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.