അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ പുതിയ ഭവനപദ്ധതികൾക്ക് അനുമതി നൽകി. 106 ബില്യൻ ദിർഹം (ഏകദേശം 2.3 ലക്ഷം കോടി രൂപ) ചെലവിൽ 40,000-ലേറെ വീടുകളാണ് നിർമിക്കുന്നത്. യുഎഇ പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾ.
അബുദാബി ഹൗസിങ് അതോറിറ്റിയും അബുദാബി പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെന്ററും (എഡിപിഐസി) വിവിധ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ഇത് സംബന്ധിച്ച കരാറുകളിൽ ഒപ്പുവച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 94 ബില്യൻ ദിർഹം ചെലവിൽ 25,244 ഭവന യൂണിറ്റുകൾ നിർമിക്കാനാണ് പദ്ധതി. ഇതിനുപുറമെ, 12 ബില്യൻ ദിർഹം ചെലവിൽ 14,876 റെസിഡൻഷ്യൽ പ്ലോട്ടുകളും വികസിപ്പിക്കും. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുക. അബുദാബിയിൽ 55.38 ബില്യൻ ദിർഹം ചെലവിൽ 14,444 വീടുകൾ നിർമിക്കും. അൽ ഐനിൽ 36.95 ബില്യൻ ദിർഹം ചെലവിൽ 10,480 വീടുകളും അൽ ദഫ്രയിൽ 1.59 ബില്യൻ ദിർഹം ചെലവിൽ 320 വീടുകളും നിർമിക്കും.
പുതിയ പദ്ധതികളെക്കുറിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിശദമായി മനസ്സിലാക്കി. ലോകോത്തര നിലവാരത്തിലുള്ള എല്ലാവിധ സൗകര്യങ്ങളും പുതിയ ഭവനപദ്ധതികളിൽ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. താമസക്കാർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാനുള്ള സജീകരണങ്ങൾ ഒരുക്കും. വാണിജ്യ കേന്ദ്രങ്ങൾ, മസ്ജിദുകൾ, സ്കൂളുകൾ, പൊതു പാർക്കുകൾ, കായിക സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കുടുംബ ഭദ്രത ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അബുദാബിയിലെ യുവജനങ്ങളുടെ സാമൂഹിക സ്ഥിരത ഉറപ്പാക്കാനും മാന്യമായ ജീവിതം നൽകാനും ഇത്തരം പദ്ധതികൾ സഹായിക്കും.









