ജിദ്ദ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 21,000-ത്തിലധികം പേർ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്.
അറസ്റ്റിലായവരിൽ 1,314 പേർ രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണ്. പിടിയിലായവരിൽ 43% യെമൻ പൗരന്മാരും, 56% എത്യോപ്യൻ പൗരന്മാരും, 1% മറ്റ് രാജ്യക്കാരും ഉൾപ്പെടുന്നു. പരിശോധനകളിൽ 13,000 താമസ നിയമലംഘകരെയും 4,200 അതിർത്തി സുരക്ഷാ നിയമലംഘകരെയും 4,200 തൊഴിൽ നിയമലംഘകരെയും പിടികൂടി.
കൂടാതെ, നിയമലംഘകർക്ക് അഭയം, ജോലി, യാത്രാ സൗകര്യം എന്നിവ നൽകി സഹായിച്ച 23 പേരും അറസ്റ്റിലായിട്ടുണ്ട്. ഇവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. നിയമലംഘകരെ സഹായിച്ചതിന് ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും ചെയ്യും.
നിലവിൽ 32,000 അനധികൃത താമസക്കാർ നിയമനടപടികൾ നേരിട്ട് വരികയാണ്. ഇതിൽ 29,000 പുരുഷന്മാരും 3,100 സ്ത്രീകളും ഉൾപ്പെടുന്നു. 25,000 പേരെ യാത്രാ രേഖകൾക്കായി അവരുടെ എംബസികളിലേക്ക് റഫർ ചെയ്തു. 2,300 പേർ യാത്രാ ബുക്കിംഗുകൾ പൂർത്തിയാക്കിയപ്പോൾ 11,000 പേരെ ഇതിനോടകം നാടുകടത്തിയിട്ടുണ്ട്.









