ദുബായ് : യുഎഇയിലെ വിസാ തട്ടിപ്പുകൾക്കെതിരേ ജാഗ്രതാ നിർദേശവുമായി വിസാ സേവന രംഗത്തെ പ്രമുഖർ. സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങളും വാഗ്ദാനങ്ങളും വിശ്വസിക്കരുതെന്നാണ് നിർദേശം. ആജീവനാന്ത ഗോൾഡൻ വിസ, ഫ്രീ വിസ തുടങ്ങിയ തട്ടിപ്പുകൾക്കൊപ്പം ട്രേഡ് ലൈസൻസിലടക്കം ചിലർ തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നാണ് 30 വർഷത്തിലേറെയായി ഈ രംഗത്തുള്ളവർ നൽകുന്ന മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞ തുകയെന്ന് വാഗ്ദാനംചെയ്താകും തട്ടിപ്പ് നടത്തുകയെന്ന് അൽ ഹിന്ദ് ബിസിനസ് സെന്റർ എംഡി നൗഷാദ് ഹസ്സൻ പറഞ്ഞു. എന്നാൽ, വിസയ്ക്കൊപ്പം ആവശ്യമായ മെഡിക്കൽ ഇൻഷുറൻസിനെക്കുറിച്ച് പലരും പറയാറില്ല. ട്രേഡ് ലൈസൻസ് നൽകുമ്പോൾ അത് പുതുക്കേണ്ടതിനെക്കുറിച്ചോ വാറ്റ്, കോർപ്പറേറ്റ് ടാക്സ് വിവരങ്ങളോ മറച്ചു വെക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയാണ് പലരും തട്ടിപ്പ് നടത്തുന്നതെന്നും നൗഷാദ് ഹസ്സൻ വ്യക്തമാക്കി. ഷാർജയിലെ അൽ ഷംസ് ഫ്രീസോണിന്റെ പ്ലാറ്റിനം സർവീസ് പ്രൊവൈഡർ അംഗീകാരം ലഭിച്ചതിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു നൗഷാദ് ഹസ്സൻ. സന്ദർശകവിസയിൽ യുഎഇയിലെ വിമാനത്താവളങ്ങളിലെത്തിച്ചശേഷം ഏജന്റുമാർ കടന്നുകളയുന്ന സംഭവങ്ങളുമുണ്ട്. തൊഴിലന്വേഷകരെ ഷാർജയിലോ അജ്മാനിലോ എത്തിച്ചശേഷം മുങ്ങുന്ന ഏജന്റുമാരുമുണ്ട്. പിന്നീട് സംഘങ്ങൾ തങ്ങളുടെ മൊബൈൽ സിം കാർഡ് നമ്പർ മാറ്റുകയാണ് പതിവ്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനാൽ സർക്കാർ അംഗീകൃത ഏജൻസികൾ മുഖേനയേ തൊഴിലന്വേഷകർ വിദേശത്തേക്കു പോകാവൂയെന്ന് നോർക്ക അധികൃതരും നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്.








