നിയമലംഘനങ്ങൾ വരുത്തിയ നാല് ഉംറ കമ്പനികൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ലൈസൻസില്ലാത്ത ഹോട്ടലുകളിൽ തീർഥാടകരെ താമസിപ്പിച്ചതിനാണ് നടപടി. ഹജ്ജ് ഉംറ മന്ത്രാലയമാണ് നടപടിയെടുത്തത്. വിസകൾ ഇഷ്യൂ ചെയ്യാനോ മറ്റുസർവീസുകൾ നൽകാനോ നടപടി നേരിട്ട കമ്പനികൾക്കാവില്ല. നേരത്തെയും സമാന ലംഘനങ്ങൾ നടത്തിയ കമ്പനികളെ വിലക്കിയിരുന്നു. തീർഥാടകരുടെ സുരക്ഷയെയും സുഖസൗകര്യങ്ങളെയും ബാധിക്കുന്ന ഗുരുതര ലംഘനങ്ങളാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസകൾ അനുവദിക്കാൻ നുസുക് മസാർ പോർട്ടൽ വഴി താമസം, ട്രാൻസ്‌പോർട്ടേഷൻ ഉൾപ്പെടെ തീർഥാടകരുടെ മുഴുവൻ വിവരങ്ങളും കമ്പനികൾ നൽകണം. ഇതിൽ ലംഘനങ്ങൾ നടത്തിയാലാണ് നിയമനടപടി. തീർഥാടകർക്ക് മികച്ച അനുഭവം നൽകുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളും ഗവൺമെൻറ് മേൽനോട്ടത്തിൽ രാജ്യത്ത് നടപ്പിലാക്കി വരുന്നുണ്ട്.