ദുബൈയിലെ ട്രാഫിക് പിഴയടക്കുന്ന സംവിധാനത്തെ പുതിയ റെസിഡൻസി വിസ നൽകുന്നതുമായോ പുതുക്കുന്നതുമായോ ബന്ധിപ്പിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനൊരുങ്ങി ദുബൈ. പുതിയ സംവിധാനം അനുസരിച്ച് താമസക്കാർ അവരുടെ വിസ പുതുക്കാനോ പുതിയ വിസ നേടുന്നതിനോ ഉള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ അടച്ചുതീർക്കണം. ട്രാഫിക് നിയമങ്ങൾ പാലിക്കാനും കുടിശ്ശികയുള്ള പിഴകൾ അടയ്ക്കാനും താമസക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ വ്യക്തമാക്കി. വിസ പുതുക്കൽ നടപടികളെ ഈ സംവിധാനം തടസ്സപ്പെടുത്തുന്നില്ല, എന്നാൽ വ്യക്തികളെ അവരുടെ കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ മുഴുവനായോ തവണകളായോ അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. ആളുകളെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. പിഴ അടയ്ക്കാൻ താമസക്കാരെ ഓർമിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
പൈലറ്റ് പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് കേസുകൾ അധികൃതർ അവലോകനം ചെയ്തിരുന്നു. സംവിധാനം ഉപയോക്തൃ സൗഹൃദമായി രൂപകൽപന ചെയ്തിട്ടുള്ളതാണെന്നും വ്യക്തമാക്കി. ഈ സംവിധാനം നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ തലങ്ങളിലും നടപ്പാക്കിയിട്ടില്ല. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ജിഡിആർഎഫ്എ സെൻററിൽ ഇത് ബാധകമല്ല.









