ഒമാനിൽ പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. നിയമ ലംഘകർക്ക് മൂന്ന് മാസത്തിൽ കൂടാത്ത തടവും അഞ്ഞൂറ് ഒമാനി റിയാലിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഇവയിലൊന്നോ ശിക്ഷയായി ലഭിക്കുമെന്നും ആർഒപി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ആർ ഒപി ഓർമിപ്പിച്ചു. എല്ലാവരും സുരക്ഷിതമായ റോഡ് ഗതാഗതം വളർത്തിയെടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്നും ആർഒപി ആഹ്വാനം ചെയ്തു. അതേസമയം ദോഫാർ ഗവർണറേറ്റിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് നാല് പൗരന്മാരെ ഇന്ന് റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരായ നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ വ്യക്തമമാക്കി.








