സൗദിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ സ്കൂൾ തലം മുതലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ഈ അധ്യാന വർഷം മുതൽ പദ്ധതി നടപ്പിലാക്കും. വിദ്യാർഥികൾക്കിടയിൽ മൂല്യങ്ങൾ വളർത്തുകയും, ഒപ്പം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ രാജ്യത്തിൻറെ ആഗോള മത്സരക്ഷമതയും നേതൃത്വവും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം, നാഷണൽ കരിക്കുലം സെൻറർ, കമ്മ്യൂണിക്കേഷൻ ആൻറ് ഇൻഫർമേഷൻ മന്ത്രാലയം, സൗദി ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പുതിയ പദ്ധതി. മനുഷ്യ വിഭവശേഷി വികസന പരിപാടിയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് കൂടിയാണിത്. ഡിജിറ്റൽ യുഗവുമായി ഇടപഴകാൻ പുതുതലമുറയെ പ്രാപ്തരാക്കുന്നതിനും, ഗുണപരമായ കഴിവുകൾ നേടുന്നതിന് പൊതുവിദ്യാഭ്യാസം, സർവകലാശാല വിദ്യാഭ്യാസം, സാങ്കേതിക, തൊഴിൽ പരിശീലനം എന്നിവയിലും, വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ മുതൽ ആജീവനാന്ത പരിശീലനവും പഠനവും വരെയുള്ള നൂതന പഠന പരിഹാരങ്ങളും പദ്ധതി വഴി നടപ്പിലാക്കും. പുരുഷ-വനിത വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിലൂടെയാണ് ലക്ഷ്യം പൂർത്തീകരിക്കുക. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് ഒരു ആമുഖം എന്ന തലക്കെട്ടിൽ സെകൻഡറി ക്ലാസുകളിൽ ഈ വർഷം മുതൽ പഠനാരംഭം കുറിച്ചിട്ടുണ്ട്.








