മദീന വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ് തീർഥാടകർ മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്. മുംബൈ, കൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരാണ് ആദ്യ സംഘത്തിൽ. ഇതുവരെ കാൽ ലക്ഷത്തോളം തീർഥാടകർ നാട്ടിലേക്ക് മടങ്ങി. ജിദ്ദ വഴി ഉള്ള ഹാജിമാരുടെ മടക്കവും തുടരുകയാണ്. മക്കയിൽ 80,000ത്തോളം ഹാജിമാരും മദീനയിൽ 15,000ഓളം ഹാജിമാരുമാണ് ഇപ്പോൾ സന്ദർശനത്തിലുള്ളത്. മലയാളി ഹാജിമാരുടെ മടക്കം ബുധനാഴ്ച ആരംഭിക്കും. കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. മദീനയിലെത്തി തീർഥാടകർ പ്രവാചക ഖബറിടവും റൗളയും സന്ദർശിക്കുന്നതോടൊപ്പം, വിവിധ ചരിത്ര സ്ഥലങ്ങളിലും യാത്ര നടത്തും. കടുത്ത ചൂടുള്ള സാഹചര്യത്തിൽ ഹാജിമാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ഹജ്ജ് മിഷനും ആരോഗ്യ മന്ത്രാലയവും നൽകിവരുന്നുണ്ട്.









