ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ചു. ഈ വർഷത്തെ വേനൽക്കാലത്തേക്കാണ് ജോലി സമയം പുഃനക്രമീകരിച്ചത്. കൊടും ചൂട് അനുഭവപ്പെടുന്ന ജൂലൈ 1 മുതൽ സെപ്തംബർ 12 വരെ ഈ ജോലി സമയം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബൈ സർക്കാരിൻറെ മാനവവിഭവ ശേഷി വകുപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജീവനക്കാരെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ജോലി സമയം പുഃനക്രമീകരിച്ചത്. ഒരു വിഭാഗം ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂറാണ് ജോലി സമയം. ഇവർക്ക് വെള്ളിയാഴ്ച മുഴുവൻ അവധി ലഭിക്കും. രണ്ടാമത്തെ ഗ്രൂപ്പിന് തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് മണിക്കൂറാണ് ജോലി സമയം. വെള്ളിയാഴ്ച നാലര മണിക്കൂർ ജോലി ചെയ്യണം. അതത് സർക്കാർ വകുപ്പ് നിശ്ചയിക്കുന്നവർക്കാണ് ഫ്ലക്സിബിൾ ജോലി സമയം തെരഞ്ഞെടുക്കാനാകുക. വേനൽ കടുത്തതോടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ ദിവസം മുതൽ യുഎഇയിൽ ഉച്ചവിശ്രമം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 15 വരെ തുടരും. നിയമം ലംഘിച്ച് ജോലി ചെയ്യിപ്പിക്കുന്ന കമ്പനി ഉടമയ്ക്ക് ഓരോ തൊഴിലാളിക്കും 5000 ദിർഹം എന്ന തോതിൽ പരമാവധി അര ലക്ഷം ദിർഹം പിഴ ചുമത്തും.









