കുവൈത്തിൽ ഉച്ച സമയങ്ങളിൽ ജോലിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മാൻപവർ പബ്ലിക് അതോറിറ്റി. ജൂൺ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് കുവൈത്തിൽ ഉച്ച സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിക്കും. രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ ഔട്ട്ഡോർ ജോലികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ നിയമിക്കുമെന്നും നിർദ്ദേശം നടപ്പാക്കാത്തവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.’അവരുടെ സുരക്ഷയാണ് കൂടുതൽ പ്രധാന്യം’ എന്ന പ്രമേയത്തിൽ ബഹുഭാഷാ ബോധവൽക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിച്ചുള്ള നടപടിയാണെന്ന് അധികൃതർ അറിയിച്ചു.