ഒമാനിലെ മസ്കത്തിൽ തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവർക്ക് തടവും വൻ പിഴയുമെന്ന മുന്നറിയിപ്പുമായി മസ്കത്ത് മുൻസിപ്പാലിറ്റി. 50 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴ ചുമത്തും ആറ് മാസം വരെ തടവും ലഭിക്കും. മസ്കത്ത് നഗരത്തിലും പരിസരങ്ങളിലും പുറം കാഴ്ചയുണ്ടാകുന്ന രീതിയിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുന്നവർക്കാണ് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകിയത്. 24 മണിക്കൂർ മുതൽ ആറ് മാസം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിതെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിന്റെ ഭംഗിക്ക് കോട്ടം സംഭവിക്കുന്നതിനൊപ്പം ഉണക്കാനിടുന്ന വസ്ത്രത്തിൽ നിന്ന് താഴേക്ക് വെള്ളം പതിക്കുന്നത് പൊതുജനത്തിനും കാൽനട യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കെട്ടിടങ്ങളിൽ ഓരോ ഫ്ളാറ്റുകൾക്കും പ്രത്യേകം ബാൽക്കണികളും ആവശ്യമായ മറകളും ഉറപ്പുവരുത്തണമെന്ന് നഗരസഭ നിർദേശിച്ചിട്ടുണ്ട്. ബാൽക്കണികൾ മറയ്ക്കുന്നതിന് മെറ്റൽ മെഷ് ഉപയോഗിക്കരുതെന്നും നഗരസഭാ നിർദേശിച്ചു.