കേരളത്തിൽ നിന്നുള്ള വനിതാ തീർഥാടകർ മാത്രമുള്ള ഹജ്ജ് വിമാനം ജിദ്ദയിലെത്തി. പുരുഷ തുണയില്ലാതെ എത്തിയ വനിതാ തീർത്ഥാടകരെ മക്കയിൽ വനിതാ വളണ്ടിയർമാർ ഉൾപ്പെടെ സ്വീകരിച്ചതയാണ് റിപ്പോർട്ട്. മക്കയിൽ ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുരുഷത്തുണയില്ലാതെ ഹജ്ജിലെത്തുന്ന ആദ്യ സംഘം തീർത്ഥാടകരാണ് മക്കയിലെത്തിയത്. കോഴിക്കോട് നിന്നുള്ള മൂന്ന് വിമാനങ്ങളിൽ 515 പേരും കണ്ണൂരിൽ നിന്ന് രണ്ട് വിമാനങ്ങളിലായി 342 പേരുമാണ് ഉണ്ടായിരുന്നത്. ജിദ്ദയിൽ എത്തിയ തീർഥാടകർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും കെഎംസിസി ഉൾപ്പെടെ സന്നദ്ധ സംഘടനകളും സ്വീകരണം നൽകി. ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ ബസ് മാർഗം തീർഥാടകരെ മക്കയിൽ എത്തിച്ചു. 2400 തീർഥാടകരാണ് വിതൗട്ട് മഹ്റം വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഹജ്ജിനെത്തുന്നത്. ഇങ്ങനെ എത്തുന്ന വനിതകൾക്ക് സൗകര്യങ്ങൾ എല്ലാം വ്യത്യസ്തമാണ്. പ്രത്യേക സുരക്ഷയുള്ള താമസ കെട്ടിടങ്ങൾ, വനിതകൾക്ക് മാത്രമായ മെഡിക്കൽ സെന്റർ, ബസ് തുടങ്ങിയവ മക്കയിലുണ്ട്. മക്കയിലെത്തിയ തീർത്ഥാടകർ ഉംറ കർമ്മം പൂർത്തിയാക്കയതായാണ് റിപ്പോർട്ട്.