വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നതു താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു ഈ നടപടിയെന്നു പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. നിലവിൽ ജോലി ചെയ്യുന്നവർക്കു പുറമേ പുതിയ വീസയിൽ എത്തിയവർക്കും രാജ്യത്തിനകത്തുനിന്ന് ഇഖാമ മാറ്റം നടത്തിയവർക്കും ഈ പുതിയ നിയമം ബാധകമാണ്. ഇതനുസരിച്ച് ഒരിക്കൽ ഇഖാമയിൽ രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതയും തസ്തികയും മാറ്റാൻ സാധിക്കില്ല. വിദ്യാഭ്യാസ യോഗ്യതയുമായി പൊരുത്തപ്പെടാത്ത ഉയർന്ന തസ്തിക അനുവദിക്കില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ജോലിക്കിടെ വിദൂര വിദ്യാഭ്യാസത്തിലൂടെയോ മറ്റോ ഉയർന്ന യോഗ്യത നേടുകയും സ്ഥാനക്കയറ്റത്തിനുവേണ്ടി യോഗ്യതാ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ചെയ്യുന്നവർക്കാണു ഈ പുതിയ നിയമം വെല്ലുവിളിയാകുക.