കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ അക്കാദമിക് യോഗ്യതയിലും ജോലി പദവിയിലും മാറ്റം അനുവദിച്ചിരുന്ന സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ, പ്രവാസി തൊഴിലാളികള്‍ക്ക് ബിരുദം പരിഷ്കരിക്കാനോ ജോലി തസ്തിക മാറ്റാനോ അപേക്ഷിക്കാനോ കഴിയില്ല. തൊഴിലിടങ്ങളിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനാണ് നടപടി. നിശ്ചിത വിദ്യാഭാസ യോഗ്യതയില്‍ വർക്ക് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് പ്രവേശിച്ചവർക്കും മറ്റ് മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറിയവർക്കുമാണ് പുതിയ വിലക്കുകൾ ബാധകമാകുന്നത്. ജോലിയുമായി പൊരുത്തപ്പെടാത്ത ഉയർന്ന യോഗ്യതയിലേക്കുള്ള അപ്‌ഗ്രേഡുകൾ ഇനി മുതൽ അനുവദിക്കില്ല. ജോലി തസ്തികകളില്‍ യോഗ്യത പൊരുത്തക്കേടുള്ളവയുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചതായി സർക്കുലറിൽ അറിയിച്ചു. യോഗ്യതകളെ അടിസ്ഥാനമാക്കിയായിരിക്കണം തൊഴിൽ നിയമനങ്ങൾ. തൊഴിൽ വിഭാഗങ്ങളും യോഗ്യതകളും സംബന്ധിച്ച പുതിയ ദേശീയ ഗൈഡ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തയ്യാറാക്കും.