ഖത്തറിൽ ആറു മാസത്തോളം നീണ്ടു നിന്ന ശൈത്യകാല ക്യാമ്പിങ് സീസൺ ഈ മാസം സമാപിക്കും. സീസൺ അവസാനിക്കുന്നതിന്റെ ഭാഗമായി ക്യാമ്പിങ് കേന്ദ്രങ്ങളിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധന ഊർജിതമാക്കി. ക്യാമ്പിംഗ് സൈറ്റുകളിലെ ശുചിത്വം ഉറപ്പാക്കുക, പ്രാദേശിക ആവാസവ്യവസ്ഥ സംരക്ഷിക്കുക, പരിസ്ഥിതി നിയമ ലംഘനങ്ങൾ പരിശോധിക്കുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം. ക്യാമ്പുകൾ ആസ്വദിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കുകയാണ് ലക്ഷ്യമെന്ന് വന്യജീവി സംരക്ഷണ വകുപ്പ് ഡയറക്ടറും മന്ത്രാലയത്തിലെ ശൈത്യകാല ക്യാമ്പിംഗ് സംഘാടക സമിതി ചെയർമാനുമായ ഹമദ് സാലിം അൽ നുഐമി വ്യക്തമാക്കി. എല്ലാ ക്യാമ്പ് ഉടമകളും പരിസ്ഥിതി മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അൽ നുഐമി അഭ്യാർഥിച്ചു.