പകർച്ചവ്യാധിയുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ദുബൈ. പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം പാസാക്കിയത്. പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ഉപാധികളോടെയാണ് നിയമം അവതരിപ്പിച്ചത്. രോഗബാധയുള്ളവരോ രോഗബാധ സംശയിക്കുന്നവരോ യാത്ര ചെയ്യാന്‍ പാടില്ല. ഇവര്‍ ആശുപത്രിയിലേക്കല്ലാതെ മറ്റൊരിടത്തേക്കും യാത്ര ചെയ്യാന്‍ പാടില്ലെന്നാണ് പുതിയ നിയമം ചൂണ്ടിക്കാട്ടുന്നത്. മറ്റ് യാത്രകള്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി വാങ്ങണം. രോഗം പടരാന്‍ സാധ്യതയുള്ളവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ ശുചിത്വ നടപടികളും കർശനമായി പാലിക്കണം. രോഗബാധ മറച്ചുവെക്കുകയോ രോഗം പടരാനുള്ള സാഹചര്യം മനഃപൂര്‍വ്വമോ അല്ലാതെയോ ഉണ്ടാക്കുകയും ചെയ്യരുത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ച നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം പ്രാബല്യത്തിൽ വരുന്നതാണ്. പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ എൻവയോൺമെന്‍റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റി, ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് തുടങ്ങിയവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.