ദേശീയ വിലാസം ഇല്ലാത്ത പാഴ്‌സൽ ഡെലിവറികൾ സ്വീകരിക്കരുതെന്ന് സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി. നാഷനൽ അഡ്രസ് ഇല്ലാത്ത ഗുണഭോക്താക്കളുടെ പാഴ്‌സൽ, കൊറിയറുകൾ, ഷിപ്പ്മെൻ്റുകൾ തുടങ്ങിയവ ഒന്നും ഷിപ്പിങ്, പാഴ്സൽ ഡെലിവറി കമ്പനികൾ സ്വീകരിക്കരുത്. 2026 ജനുവരി 1 മുതൽ എല്ലാ പാഴ്‌സൽ ഡെലിവറി കമ്പനികളും ദേശീയ വിലാസം ഇല്ലാത്ത തരം ഷിപ്പ്മെന്റുകൾ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുത്. ഈ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം എന്ന് അതോറിറ്റി വ്യക്തമാക്കി. പാഴ്സലുകൾ എത്തിച്ചു നൽകുന്നതിനായി മേൽവിലാസം ആവശ്യപ്പെട്ട് അനാവശ്യമായി ഗുണഭോക്താക്കളെ തുടരെ ബന്ധപ്പെടുന്നത് ഒഴിവാക്കാനും നാഷനൽ അഡ്രസ് നിർബന്ധമാക്കുന്നതിലൂടെ കഴിയുന്നതും വേഗത്തിൽ പാഴ്സലുകൾ എത്തിച്ചു നല്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രേത്യേകത. അബ്ഷർ, തവക്കൽന, സെഹാത്തി, സുബുൽ തുടങ്ങിയ 4 ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ എല്ലാവർക്കും അവരുടെ ദേശീയ വിലാസം കണ്ടെത്താൻ സൗകര്യമുണ്ട്. ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് അതോറിറ്റിയുടെ ഈ പുതിയ തീരുമാനം.