ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 4 വനിതകളേ ജീവപര്യന്തം തടവിന് വിധിച്ച് ദുബൈ കോടതി. തടവ് പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. തടവിന് വിധിക്കപ്പെട്ട ഇവർ ആഫ്രിക്കൻ വംശജരാണ്. ഉദ്യോഗസ്ഥർ നടത്തിയ ഓപറേഷനിൽ മൂന്ന് സ്ത്രീകളെയും ഡ്രൈവറെയും ആദ്യം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 2000 ദിർഹം വില വരുന്ന നിരോധിത ലഹരിവസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ രാജ്യത്ത് മയക്കുമരുന്ന വിതരണം ചെയ്യുന്ന വലിയ ശ്യംഖലയുടെ കണ്ണികളായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ജുമൈറയിലെ ഇവരുടെ താമസസ്ഥലത്ത് നടത്തിയ തിരച്ചിലിൽ കൂടുതൽ ലഹരി വസ്തുക്കളും ലഹരി ഇടപാടുകളുടെ തെളിവുകളും പോലീസ് കണ്ടെത്തി. കൂടാതെ വിൽപ്പനക്കായി പ്രത്യേകം തയാറാക്കിയ മയക്കുമരുന്നുമായി മറ്റൊരു സ്ത്രീയെയും പിടികൂടുകയും ചെയ്തു. എന്നാൽ, ഡ്രൈവർ ഈ അനധികൃത ഇടപാടുകളിൽ നിരപരാധിയാണെന്നും ഇതിൽ പങ്കാളിയല്ലെന്നും ഇവരെ പറയുന്ന ഇടങ്ങളിൽ എത്തിക്കുക മാത്രമാണ് താൻ ചെയ്തിരുന്നതെന്നും മയക്കുമരുന്നിനെപറ്റി അറിവില്ലായിരുന്നെന്നുമാണ് ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. മയക്കുമരുന്ന് ശ്യംഖലയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ അപര്യാപ്തമായതിനാൽ കോടതി ഡ്രൈവറെ വെറുതെ വിട്ടു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.