തുടർച്ചയായി 32 മണിക്കൂർ ഉറങ്ങിയ പ്രവാസിയെ ഷാർജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ക്ഷീണിതനായി ജോലിസ്ഥലത്ത് നിന്ന് മടങ്ങിയ 51 വയസ്സുകാരനാണ് ഷാർജയിലെ താമസസ്ഥത്ത് ഗാഢനിദ്രയിലമർന്നത്. ഉറക്കത്തിൽ ഒരു മായാലോകത്തെത്തിപ്പെട്ട പോലെ തനിക്ക് അനുഭവപ്പെട്ടന്ന് ഇദ്ദേഹം വ്യക്തമാക്കി. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു ഫോൺ ഓൺ ആക്കിയപ്പോൾ ഓഫിസിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും 50ലേറെ മിസ്ഡ് കോളുകളും സന്ദേശങ്ങളും കണ്ടു. തുടർന്ന് ഇദ്ദേഹം പരിഭ്രാന്തനാവുകയും കടുത്ത ആശങ്കയിലകപ്പെടുകയും ചെയ്തു. എന്തോ ഗുരുതരമായ കുഴപ്പമുണ്ടെന്ന് കരുതി ഇദ്ദേഹം താമസ സ്ഥലത്തിനടുത്തുള്ള ഒരു ആശുപത്രിയിൽ എത്തുകയായിരുന്നു. ഡോക്ടർമാർ അദ്ദേഹത്തെ അടിയന്തര പരിശോധനയ്ക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അസാധാരണമാംവിധം ദീർഘവും ആഴത്തിലുള്ളതുമായ ഉറക്കത്തിന്റെ കാരണം തിരിച്ചറിയാൻ രക്തപരിശോധന, ന്യൂറോളജിക്കൽ സ്കാനുകൾ, ടോക്സിക്കോളജി റിപോർട്ടുകൾ തുടങ്ങിയവ പരിശോധിച്ചു. അന്തിമ രോഗനിർണയം ഡോക്ടറെ പോലും അത്ഭുതപ്പെടുത്തി. ഉറക്കത്തെയും ബോധത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ആക്രമിക്കുന്ന അപൂർവമായ ഫംഗസ് അണുബാധ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതിനെ ഡോക്ടർമാർ ‘ഓട്ടോമാറ്റിക് റിപയർ മോഡ്’ എന്ന് വിശേശേഷിപ്പിച്ചു. സ്വയം സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ മസ്തിഷ്കം പ്രവർത്തനരഹിതമാവുകയും ദീർഘനേരം ഉറക്കത്തിലേക്ക് വീഴുകയും ചെയ്തുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. അദ്ദേഹം കുറച്ച് മണിക്കൂർ കൂടി ഉറങ്ങിയിരുന്നെങ്കിൽ അത് കോമയിലേക്കോ മരണത്തിലേക്കോ നയിച്ചേനെ. ശ്വസന ക്രമക്കേടുകൾ, ഉറക്കത്തിൽ അസ്വസ്ഥമായ ചലനങ്ങൾ, അല്ലെങ്കിൽ വളരെ നേരത്തെ എഴുന്നേൽക്കുന്നത് തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ മുന്നറിയിപ്പുകളാകാം. ഹൃദ്രോഗം, പ്രമേഹം, ഉത്കണ്ഠ, പൊണ്ണത്തടി എന്നീ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത അമിത ഉറക്കം വർധിപ്പിക്കുന്നു. പ്രത്യേകിച്ച് 45 വയസ്സിനു മുകളിലുള്ളവരിലാണ് ഈ രോഗാവസ്ഥ കണ്ടു വരുന്നത്.