ഇന്ത്യയിലെ പ്രീമിയം മാനേജ്മെന്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് ദുബൈയിൽ ക്യാംപസ് വരുന്നു. ഐഐഎം അഹമ്മദാബാദാണ് ദുബൈയിൽ രാജ്യാന്തര ക്യാംപസ് തുടങ്ങുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണ ഉണ്ടായത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ ആദ്യ ക്യാമ്പസും ദുബൈയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഐഎം ഡയറക്ടർ പ്രൊഫസർ ഭാരത് ഭാസ്കർ, ദുബൈ ഡിപാർട്മെന്റ് ഓഫ് ഇകോണമി ആന്റ് ടൂറിസം ഡയറക്ടർ ജനറൽ ഹെലാൽ സഈദ് അൽ മർറി എന്നിവരാണ് ഐഐഎമ്മുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഒരു വർഷത്തെ എംബിഎ പ്രോഗ്രാം നൽകുന്ന സ്ഥാപനമാകും ദുബൈ ഐഐഎം. വർക്കിങ് പ്രൊഫഷണലുകൾക്കും സംരംഭകർക്കും കോഴ്സിൽ ചേരാനാകും. ജിമാറ്റ്, ജിആർഇ എന്നിവയിൽ ഏതെങ്കിലും പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പ്രവേശനം. അഞ്ചു ടേമുകളാണ് കോഴ്സിന്റെ ദൈർഘ്യം. 2025 സെപ്തംബറിൽ ആദ്യ ബാച്ച് ആരംഭിക്കും.