വിദേശ ഉംറ തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഹജ്ജ് തീർഥാടനത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് നടപടി. ഇതിനകം ഉംറ വിസ ലഭിച്ചവർ ഈ മാസം 13-നകം രാജ്യത്തെത്തണമെന്നും അധികൃതർ നിർദേശിച്ചു. 29-നുശേഷം സൗദിയിൽ തങ്ങുന്ന ഉംറ വിസക്കാരെ നിയമലംഘകരായി കണക്കാക്കി നടപടിയെടുക്കും. നിശ്ചിതദിവസത്തിനകം രാജ്യം വിടാത്ത തീർഥാടകരെക്കുറിച്ച് വിവരം നൽകാത്ത ഉംറ സർവീസ് ഏജൻസികൾക്ക് ആളൊന്നിന് ഒരു ലക്ഷം റിയാൽ വീതം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ മറ്റു ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.