യു.എ.ഇയിലെ പ്രവാസി തൊഴിലാളികൾക്ക് ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നതായി റിപ്പോർട്ട്.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നാഷണൽ കെ.എം.സി.സി, വിദ്യാഭ്യാസ സ്ഥാപനമായ എഡാപ്റ്റ് എന്നിവയുമായി ചേർന്നാണ് തൊഴിലാളികൾക്ക് വിവിധ ഡിജിറ്റൽ, എ.ഐ. സാങ്കേതികമേഖലകളിൽ പരിശീലനം നൽകുക.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് പ്രവാസി തൊഴിലാളികൾക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചത്.
നാഷണൽ കെ.എം.സി.സി, വിദ്യാഭ്യാസ സ്ഥാപനമായ എഡാപ്റ്റ് എന്നിവയുമായി ചേർന്ന് ഈവർഷം അയ്യായിരം തൊഴിലാളികൾക്കാണ് ഡിജിറ്റൽ, എ.ഐ. മേഖലയെ കുറിച്ച് അവബോധം നൽകുന്ന കോഴ്സുകൾ നടത്തുക. പ്രവാസി തൊഴിലാളികൾ വ്യാപകമായി ഓൺലൈൻ തട്ടിപ്പിന് വിധേമാകുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്ന് കെ.എം.സി.സി. യു.എ.ഇ ദേശീയ ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്ക് വ്യക്തിപരമായി അപേക്ഷ നൽകി പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയും. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ കോഴ്സുണ്ടാകും. ആഴ്ചയിൽ ഒരു ക്ലാസ് എന്ന നിലയിൽ എട്ട് ആഴ്ചകൊണ്ട് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാൻ കഴിയുന്നവിധമായിരിക്കും ഡിജിറ്റൽ സാക്ഷരതാ കോഴ്സുകൾ.