എമിറേറ്റിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിഞ്ഞ വർഷം 18,809 പരിശോധനകൾ നടത്തിയതായി ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി അധികൃതർ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിവിധ പ്രദേശങ്ങളിലെയും സ്റ്റേഷനുകളിലെയും നിലവാരം പരിശോധിക്കുന്നത്. ഇതിൽ ജലശുദ്ധീകരണ പ്ലാന്റ് ലബോറട്ടറികളിൽ 10,426 സാംപിളുകളും മറ്റു പ്രധാന ലബോറട്ടറികളിലായി 8,383 സാംപിളുകളുമാണ് പരിശോധിച്ചത്. ഉപഭോക്താക്കൾക്ക് ശുദ്ധമായ വെള്ളം നൽകാനാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് വാട്ടർ ആൻഡ് ഡീസാലിനേഷൻ പ്ലാന്റ്‌സ് വകുപ്പ് മേധാവി എൻജിനീയർ അബ്ദുൽറഹ്‌മാൻ ബുഖാലഫ് വ്യക്തമാക്കി. ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധരായ ഉദ്യോഗസ്ഥരുമാണ് ലബോറട്ടറികളിലുള്ളത്. പരിശോധനാ ഫലങ്ങൾ സമയബന്ധിതമായി ബന്ധപ്പെട്ട അധികാരികളിലേക്ക് അയയ്ക്കുന്നതിനും ലബോറട്ടറികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആവശ്യമായ നടപടികളും സ്വീകരിക്കുന്നുണ്ട്. എമിറേറ്റിന്റെ നഗരവികസനത്തെ പിന്തുണയ്ക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഷാർജ നഗരത്തിലെ സാംപിൾ പരിശോധനാ സൈറ്റുകളുടെ എണ്ണം 71 ആയി ഉയർത്തി.