മുൻകൂട്ടി സമ്മതിച്ച സ്ഥലങ്ങളിൽ ഗുണഭോക്താക്കൾക്ക് കൊറിയർ പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ചൂണ്ടിക്കാട്ടി. ഗുണഭോക്താക്കൾക്ക് തങ്ങളുടെ പാഴ്‌സലുകൾ ലഭിക്കുന്നതിന് കാലതാമസമോ, പാഴ്‌സലുകൾ ലഭിക്കാതിരിക്കുകയോ ചെയ്താൽ ഡെലിവറി കമ്പനികൾക്കെതിരെ പരാതിപ്പെടാൻ സാധിക്കും. ഓൺലൈൻ സ്റ്റോറുകളിൽനിന്നുള്ള പർച്ചേസ് ഓർഡറുകൾ നടപ്പാക്കുമ്പോൾ, വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് പാഴ്‌സലുകൾ ശേഖരിക്കാൻ ഗുണഭോക്താക്കളെ നിർബന്ധിക്കാതെ, നിർദ്ദിഷ്ടവും സമ്മതിച്ചതുമായ സ്ഥലങ്ങളിലേക്ക് അവ എത്തിക്കുന്നതിന് കമ്പനികൾക്ക് ബാധ്യതയുണ്ട്. ഇത്തരം നടപടിക്രമങ്ങളിൽ വീഴ്ച്ച വരുത്തിയാൽ കമ്പനികൾക്ക് 5,000 റിയാലിൽ കുറയാത്ത പിഴ ഈടാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. തങ്ങളുടെ പാഴ്‌സലുകൾ വൈകിയെത്തിയതോ വിതരണം ചെയ്യാത്തതോ ആയി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം ഗുണഭോക്താവ് നേരിട്ടാൽ, അവർക്ക് നേരിട്ട് പാഴ്സൽ ഡെലിവറി കമ്പനിയോട് പരാതിപ്പെടാമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. കമ്പനി മറുപടി നൽകുന്നില്ലെങ്കിലോ 5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരാതി തൃപ്തികരമായി പരിഹരിക്കപ്പെടുന്നില്ലെങ്കിലോ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് പരാതിപ്പെടാം. ഇങ്ങനെ ലഭിക്കുന്ന പരാതിയിൽ ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ അതോറിറ്റി സ്വീകരിക്കുന്നതാണ്.