ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി. വിശുദ്ധ ഹറമിൽ വിലക്കുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന മാർഗ നിർദ്ദേശ ഡിജിറ്റൽ ഗൈഡാണ് പുറത്തിറക്കിയത്. തീർത്ഥാടകരുടെയും, വിശ്വാസികളുടെയും സുരക്ഷ കാത്ത് സൂക്ഷിക്കുക, പുണ്യ മാസത്തിൽ ആരാധനകൾക്കുള്ള സൗകര്യം വർധിപ്പിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് ഈ നടപടി. ഹറമിലോ പരിസര പ്രദേശങ്ങളിലോ പുകവലി, വില്പന, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. ഹറമിലേക്ക് ആയുധങ്ങൾ , മൂർച്ചയുള്ള ഉപകരണങ്ങൾ തുടങ്ങിയവ അനുവദിക്കില്ല. സംഭാവനകൾ പിരിക്കാൻ ഹറമോ പരിസരമോ ഉപയോഗിക്കരുത്. ഹറമുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് മോട്ടോർ സൈക്കിളുകൾ, സൈക്കിളുകൾ എന്നിവ അനുവദിക്കില്ല. ലഗേജുമായി ഹറമിനകത്തേക്ക് പ്രവേശിക്കരുത്. ലഗേജുകൾ മറ്റു കവറുകൾ എന്നിവ ജനാലകളിൽ തൂക്കുന്നത് തടയും, സമാധാനാന്തരീക്ഷം ഇല്ലായ്മ ചെയ്യുന്ന പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെയും നടപടിയെടുക്കും എന്നിവയാണ് മാർഗ നിർദ്ദേശങ്ങൾ. ഹറമിലേക്ക് എത്താനുള്ള പൊതുഗതാഗത സംവിധാനം, പാർക്കിംഗ് എന്നിവയെ കുറിച്ചുള്ള വിവരങ്ങളും മാർഗ നിർദ്ദേശ പട്ടികയിൽ ലഭ്യമാക്കിയിട്ടുണ്ട്. ആരാധനകളിലും, മറ്റു വിശ്വാസ കാര്യങ്ങളിലും തീർത്ഥാടകർ ശ്രദ്ധ കേന്ദ്രീകരിക്കണെമന്നും മന്ത്രാലയം വ്യക്തമാക്കി.