ദുബായ് എമിറേറ്റിലെ ആദ്യത്തെ ഡ്രൈവ് ത്രൂ ലബോറട്ടറി സേവനം ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. സാംപിൾ ശേഖരണത്തിലും അത്യാധുനിക ഉപകരണങ്ങളുടെ ഉപയോഗത്തിലും വിപ്ലവം സൃഷ്ടിക്കാനാണ് ദുബായ് സെൻട്രൽ ലബോറട്ടറി വകുപ്പ് പുതിയ സേവനം ആരംഭിച്ചത്. വാഹനങ്ങളിൽനിന്ന് പുറത്തിറങ്ങാതെതന്നെ സാംപിളുകൾ നൽകാൻ കഴിയുമെന്നതിനാൽ ലാബ് സേവനങ്ങൾക്കായുള്ള കാത്തിരിപ്പ് സമയം 10 മിനിറ്റിൽനിന്ന് ഒരു മിനിറ്റായി കുറയ്ക്കാൻകഴിയും. വിവിധ സാംപിളുകൾ കൈകാര്യംചെയ്യാനായി പ്രത്യേക വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവുമുയർന്ന ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവ പ്രവർത്തിക്കുക. ദുബായ് സെൻട്രൽ ലബോറട്ടറി കോംപ്ലക്സിനുള്ളിലാണ് ഡ്രൈവ് ത്രൂ യൂണിറ്റ് സ്ഥിതിചെയ്യുന്നത്. മുതിർന്ന പൗരർക്കും നിശ്ചയദാർഢ്യമുള്ളവർക്കും ഡ്രൈവ് ത്രൂ സേവനം ഉപയോഗിക്കുന്നതിന് മികച്ച സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സേവനനിലവാരവും ഉപഭോക്തൃസംതൃപ്തിയും വർധിപ്പിക്കാനാണ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നത്. ഉപഭോക്താക്കൾക്കായി വിപുലമായ സൗകര്യങ്ങളാണ് ലബോറട്ടറിയിൽ ഒരുക്കിയതെന്ന് മുനിസിപ്പാലിറ്റിയിലെ ദുബായ് സെൻട്രൽ ലബോറട്ടറി വകുപ്പ് മേധാവി എൻജിനിയർ ഹിന്ദ് മഹ്മൂദ് അഹമ്മദ് വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ സേവന അഭ്യർഥനകൾ 30 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷ. പൊതു അവധിദിനങ്ങൾ ഒഴികെ തിങ്കൾമുതൽ വെള്ളിവരെ രാവിലെ ഏഴരമുതൽ വൈകീട്ട് ആറുമണിവരെ സേവനം ലഭ്യമാകും. ഉപഭോക്താക്കളുടെ തിരക്കനുസരിച്ച് ഭാവിയിൽ പ്രവർത്തനസമയം നീട്ടാനും പദ്ധതിയുണ്ട്.