സൗദി നിയമലംഘനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ പിടിയിലായത് 21222 പേർ. റസിഡൻസി, തൊഴിൽ, അതിർത്തി, സുരക്ഷ നിയമങ്ങൾ ലംഘിച്ച 21,222 പേരെയാണ് അധികൃതർ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയിൽ വിവിധ നിയമ ലംഘനങ്ങളിലായി നിരവധി പേരെ അറസ്റ്റു ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. താമസ നിയമ ലംഘനങ്ങൾ നടത്തിയതിന് 13,202 പേരെയും തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയതിന് 3109 പേരെയും അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4911 പേരെ അധികൃതർ പിടികൂടി. ഇതിൽ1376 പേർ രാജ്യത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരാണ്. 86 പേർ അയൽരാജ്യങ്ങളിലേക്ക് കടക്കാനും ശ്രമിച്ചവരാണ്. ബാക്കി 22 പേരെ നിയമലംഘകർക്ക് യാത്ര ചെയ്യാനും താമസിക്കുന്നതിനുമായി സൗകര്യം ഏർപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങൾ സംശയാസ്പദമായരീതിയിൽ മക്ക, റിയാദ് എന്നി മേഖലകളിൽ കണ്ടെത്തിയാൽ 911എന്ന നമ്പറിൽ ബന്ധപ്പെടണം. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലാണ് കണ്ടെത്തുന്നതെങ്കിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.